രജൗരിയില്‍ പാകിസ്താന്‍ നടത്തിയത് രൂക്ഷമായ ഷെല്ലാക്രമണം. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഷെല്ലാക്രമണം നടന്നത്. ആക്രമണത്തില്‍ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പ (55) കൊല്ലപ്പെട്ടു. രജൗരിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കിടന്നുറങ്ങുകയായിരുന്നു ഥാപ്പ. ഇതിനിടെ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് ജീവന്‍ നഷ്ടമായത്.രജൗരിയില്‍ പാക് ആക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ഞെട്ടൽ അറിയിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
രാജ്കുമാര്‍ ഥാപ്പയുടെ മരണം സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരത്തേ രംഗത്തെത്തിയിരുന്നു.
ആക്രമണം ഞെട്ടിക്കുന്നതാണെന്നും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഥാപ്പ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഒമര്‍ അബ്ദുള്ള എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. പാകിസ്താന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങാതെ വീട്ടില്‍ തന്നെ തുടരണമെന്നും ഒമര്‍ അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. കിംവദന്തികള്‍ അവഗണിക്കണമെന്നും അടിസ്ഥാനരഹിതമോ സ്ഥിരീകരിക്കാത്തതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ജമ്മുവിനടുത്തുള്ള ട്യൂബ്-ലോഞ്ച്ഡ് ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പാകിസ്താന്‍ പോസ്റ്റുകളും തീവ്രവാദ ലോഞ്ച് പാഡുകളും ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്താന്‍ നേരത്തെ ജമ്മുവില്‍ ആക്രമണം നടത്തിയിരുന്നു. ഷെല്ലാക്രമണത്തില്‍ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചതായി വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഫിറോസ്പൂരില്‍ നടന്ന മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
