കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം വീണ്ടും നീളാൻ സാധ്യത; പ്ലാനിൽ മാറ്റങ്ങൾ നിർദേശിച്ച് ജിഎം
കൊല്ലം റെയിൽവേ സ്റ്റേഷനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന അമൃത് ഭാരത് നവീകരണ പദ്ധതിയുടെ പൂർത്തീകരണം വീണ്ടും നീളാൻ സാധ്യത. നിർമാണ പുരോഗതി നേരിട്ട് വിലയിരുത്താൻ കൊല്ലത്തെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ (ജിഎം) ആർ.എൻ. സിങ് പ്ലാനിൽ വീണ്ടും മാറ്റങ്ങൾ നിർദേശിച്ചതോടെയാണ് പദ്ധതി വീണ്ടും വൈകുമെന്ന വിലയിരുത്തലുണ്ടായിരിക്കുന്നത്. ഈ വർഷം അവസാനം പദ്ധതി പൂർത്തിയാകുമെന്നാണ് റെയിൽവേ നേരത്തെ അറിയിച്ചിരുന്നത്.
സാങ്കേതിക അനുമതികൾ വീണ്ടും വേണ്ടിവരും; കാലതാമസം മാസങ്ങളോളം
ഏകദേശം 361.17 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന വൻകിട നവീകരണ പദ്ധതിയാണിത്. ഈ വർഷത്തെ സമയപരിധി കഴിഞ്ഞതിനെ തുടർന്ന് നിർമാണം 2027-ൽ പൂർത്തിയാക്കാനായിരുന്നു പിന്നീട് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, തുടർച്ചയായി രൂപരേഖയിൽ മാറ്റം വരുത്തേണ്ടിവരുന്നതോടെ നിർമാണം വീണ്ടും മാസങ്ങളോളം വൈകാനാണ് സാധ്യതയെന്ന് റെയിൽവേ എൻജിനിയറിങ് വിഭാഗം വിലയിരുത്തുന്നു.
പുതിയ നിർദേശപ്രകാരം രൂപരേഖ വീണ്ടും തയാറാക്കി, അതിനുള്ള സാങ്കേതിക അനുമതി ഉൾപ്പെടെയുള്ള റെയിൽവേ ബോർഡിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതാണ് പദ്ധതിക്ക് വീണ്ടും തിരിച്ചടിയാകുന്നത്.
ജിഎമ്മിന്റെ അപ്രതീക്ഷിത സന്ദർശനവും അവലോകനവും
ശനിയാഴ്ച രാവിലെ ഒമ്പ മണിക്ക് കൊല്ലം-തിരുപ്പതി ട്രെയിനിനൊപ്പം ഘടിപ്പിച്ച പ്രത്യേക കോച്ചിലാണ് ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് കൊല്ലം സ്റ്റേഷനിലെത്തിയത്.
-
രൂപരേഖ പരിശോധന: റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ച പദ്ധതിയുടെ വിശദമായ രൂപരേഖ അദ്ദേഹം കൃത്യമായി പരിശോധിച്ചു.
-
അവലോകന യോഗം: തുടർന്ന് എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരുമായി നിർമാണപുരോഗതിയെക്കുറിച്ച് അദ്ദേഹം നേരിട്ട് അവലോകനയോഗം നടത്തി.
-
മാറ്റം നിർദേശിച്ച ഘടന: നിലവിലെ ഒന്നാം ടെർമിനലിൽ നിന്നുള്ള ഫുട് ഓവർബ്രിഡ്ജ് (FOB) അതേപടി നിലനിർത്തണമെന്ന പ്രധാന നിർദേശമാണ് ജനറൽ മാനേജർ നൽകിയതായാണ് ലഭിക്കുന്ന വിവരം.
നിലവിൽ പുരോഗമിക്കുന്നത് എയർ കോൺകോഴ്‌സ് നിർമാണം
പദ്ധതിയുടെ ഏറ്റവും പ്രധാന നിർമാണ പ്രവർത്തിയാ യ ‘എയർ കോൺകോഴ്‌സ്’ (ആധുനിക മേൽപാലം) നിർമാണമാണ് ഇപ്പോൾ സ്റ്റേഷനിൽ പുരോഗമിക്കുന്നത്.
-
വിസ്തീർണം: 135 മീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലുമായി രണ്ട് ടെർമിനലുകളെയും തമ്മിൽ ബന്ധിപ്പിച്ചാണ് ഇത് നിർമിക്കുന്നത്. മൊത്തം വിസ്തീർണം 4417 ചതുരശ്ര മീറ്ററാണ്.
-
സൗകര്യങ്ങൾ: യാത്രക്കാരുടെ സഞ്ചാരപാതയ്ക്ക് പുറമേ വിപുലമായ വാണിജ്യസമുച്ചയവും ഇതിന്റെ ഭാഗമായി ഉണ്ടാകും. വിശ്രമത്തിനുള്ള ഇരിപ്പിടങ്ങൾ, ഭക്ഷണശാലകൾ, എ.ടി.എം കൗണ്ടറുകൾ, മറ്റ് വാണിജ്യസ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ കോൺകോഴ്സിൽ സജ്ജമാക്കും.
-
ഫുട് ഓവർ ബ്രിഡ്ജ്: 12 മീറ്റർ വീതിയിൽ സ്റ്റേഷനിലെ അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചാണ് പുതിയ ഫുട്ഓവർ ബ്രിഡ്ജ് നിർമിക്കേണ്ടത്.
-
മറ്റ് പ്രവൃത്തികൾ: ഇതുകൂടാതെ സ്റ്റേഷൻ പരിസരത്തെ സർക്കുലേറ്റിങ് ഏരിയ നവീകരണം, ലാൻഡ്സ്കേപ്പിങ് തുടങ്ങിയ അനുബന്ധ പ്രവൃത്തികളും ഇതിനോടൊപ്പം നടപ്പാക്കേണ്ടതുണ്ട്.






















