പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ ഉദ്ദവ്, ഷിൻഡെ പക്ഷങ്ങൾ. പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. സംഗീത ഉപകരണമായ ട്രംപറ്റ്, ഗദ, വാൾ എന്നീ ചിഹ്നങ്ങളിൽ ഏതെങ്കിലും ഷിൻഡെ പക്ഷം ആവശ്യപ്പെടും. പാർട്ടിയുടെ പുതിയ പേരിൽ ആനന്ദ് ഡിഗയുടേയോ ബാൽതാക്കറെയുടെയോ പേര് ചേർക്കും. ഉദ്ദവ് പക്ഷം ഇന്നലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശകൾ നൽകിയിരുന്നു.
ശിവസേനാ ബാൽതാക്കറെ, ശിവസേനാ ഉദ്ദവ് ബാലാസാഹേബ് താക്കറെ, ശിവസേനാ പ്രബോധൻകർ താക്കറെ എന്നിങ്ങനെ പേരുകൾ നിർദ്ദേശിച്ചു. ചിഹ്നമായി നൽകിയത്, ത്രിശൂലം, ഉദയസൂര്യൻ, തീപ്പന്തം എന്നിവയാണ്.ഉദ്ദവ് താക്കറെ- ഏക്നാഥ് ഷിൻഡെ വിഭാഗങ്ങളുടെ തർക്കം തുടരുന്ന സാഹചര്യത്തിൽ ശിവസേനയുടെ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു.
തർക്കം പരിഹരിക്കുന്നത് വരെ ഇരുവിഭാഗങ്ങൾക്കും ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാ ഗം ശിവസേനാ എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ അട്ടിമറി കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് ഇപ്പോൾ പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്.
ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാ ഗം താക്കറെ വിഭാ ഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. യഥാർത്ഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. ഈ തർക്കത്തിൽ പരിഹാരം കാണാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.




















