25.9 C
Kollam
Friday, September 20, 2024
HomeMost Viewedകേരളത്തിൽ ആരാധനാലയങ്ങൾ തുറന്നു ; കൂടുതൽ ഇളവുകൾ ഇന്നുമുതൽ

കേരളത്തിൽ ആരാധനാലയങ്ങൾ തുറന്നു ; കൂടുതൽ ഇളവുകൾ ഇന്നുമുതൽ

- Advertisement -
- Advertisement -

കേരള സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം 15 പേർക്ക് മാത്രമാണ്  പ്രവേശനം . ക്ഷേത്രങ്ങളില്‍ അന്നദാനം അനുവദിക്കില്ല. ബലിതർപ്പണ ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് നടത്താം. സപ്താഹം, നവാഹം എന്നിവയ്ക്കും അനുമതിയില്ല.
പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദര്‍ശനം പുനരാരംഭിക്കും. ഒരേസമയം 15 പേരില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കില്ല. ഓരോ പത്ത് മിനിറ്റിലും ഓരോ നടകളില്‍ കൂടി മൂന്ന് പേര്‍ക്ക് വീതമായിരിക്കും ദര്‍ശനം അനുവദിക്കുക. ഗുരുവായൂരില്‍ ഒരു ദിവസം 300 പേര്‍ക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം 15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനാകുക. 10 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങള്‍ക്കും അനുമതി നല്‍കും. പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയായിരിക്കും.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതൽ ഇളവുകൾ പ്രാബല്യത്തില്‍. നാല് വിഭാഗങ്ങളായി തിരിച്ച് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കം ഇളവുകള്‍ക്കും പുറമേയാണിത്.ആഴ്‌ചയിൽ അഞ്ച് ദിവസവും ബാങ്കുകൾ തുറക്കാം. എന്നാൽ ചൊവ്വയും വ്യാഴവും പൊതുജനങ്ങൾക്ക്‌ പ്രവേശനമുണ്ടാകില്ല. വിഭാഗം എയിലും ബിയിലും സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനം വരെ ജീവനക്കാരെ അനുവദിക്കും. സി വിഭാഗത്തില്‍ എല്ലാ സർക്കാർ സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കും. കർശന നിയന്ത്രണങ്ങളോടെ ടെലിവിഷൻ പരമ്പര ചിത്രീകരണത്തിനും അനുമതി നല്‍കി. ഇൻഡോർ ചിത്രീകരണമാണനുവദിക്കുക.

ഇളവുകൾക്കായി തദ്ദേശസ്ഥാപനങ്ങളെ നാലു വിഭാഗങ്ങളാക്കി തിരിക്കാൻ ഏർപ്പെടുത്തിയിരുന്ന ശരാശരി രോഗസ്ഥിരീകരണ നിരക്കിൽ മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച് ശരാശരി ടിപിആർ എട്ടിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ എ വിഭാഗത്തിലും, ശരാശരി ടിപിആർ 8 നും 16 നും ഇടയിലുളളവ ബി വിഭാഗത്തിലും, ശരാശരി ടിപിആർ 16 നും 24 നും ഇടയിലുള്ളവ സി വിഭാഗത്തിലും, ശരാശരി ടിപിആർ 24 നു മുകളിലുള്ളവ ഡി വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഡി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ഒരു ബസ് മാത്രമുള്ള റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സർവീസിന് ഗതാഗതവകുപ്പ് അനുമതി നല്‍കി. ഇത്തരം റൂട്ടുകളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നടപടി. ഒറ്റ‑ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്താവുന്നതാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments