ഔസേപ്പച്ചന്‍ പഴയ കളി പുറത്തെടുത്തു, ജോസ് മോനെ മലര്‍ത്തിയടിച്ചു ; പരിഹാസവുമായി അഡ്വ. ജയശങ്കറിന്‍റെ പോസ്റ്റ്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വന്നതില്‍ പരിഹാസവുമായി അഡ്വ എ. ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ് .മാണിസാറിന്റെ തട്ടകമായ പാലായില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ചിഹ്നം നിഷേധിച്ചു കൊണ്ട് ഔസേപ്പച്ചന്‍ വീണ്ടും പഴയ കളി പുറത്തെടുത്തു. ജോസ് മോനെ മലര്‍ത്തിയടിച്ചു എന്നാണ് മാധ്യമ ഭാഷ്യം. പാലാക്കാര്‍ അക്ഷരാഭ്യാസമുളളവരാണ്. മാണിസാറിന്റെ ശിഷ്യനെയും മകനെയും അവര്‍ക്കറിയാം. ചിഹ്നം ഏതായാലും വോട്ട് ഉറപ്പാണ്…. ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാർട്ടി പിളരുമ്പോൾ തെരഞ്ഞെടുപ്പ് ചിഹ്നം പോകുന്നത് പുതിയ കാര്യമല്ല.

1969ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളർന്നപ്പോൾ ‘നുകം വച്ച കാള’ നഷ്ടപ്പെട്ടു. 78ലെ പിളർപ്പിൽ ‘പശുവും കിടാവും’ നഷ്ടമായി. 1980ലാണ് കൈപ്പത്തി ചിഹ്നം കിട്ടിയത്.

കേരള കോൺഗ്രസ് 1977ലും 79ലും പിളർന്നപ്പോൾ ‘കുതിര’ ചിഹ്നം മാണി സാറിനൊപ്പം നിന്നു. പിളള ഗ്രൂപ്പിന് തെങ്ങും ജോസഫ് ഗ്രൂപ്പിന് ആനയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച അടയാളം. 1984ലെ ലയനത്തിനു ശേഷം 87ൽ വീണ്ടും പിളർന്നപ്പോൾ കുതിരയെ ജോസഫ് കൊണ്ടുപോയി. മഹാമനസ്കനായ മാണിസാർ രണ്ടില കൊണ്ട് തൃപ്തിപ്പെട്ടു. കർഷകൻ്റെ പ്രതീക്ഷയുടെ പ്രതീകമാണ് രണ്ടില എന്ന് പ്രഖ്യാപിച്ചു.

ഇപ്പോൾ ചരിത്രം ആവർത്തിക്കുകയാണ്. മാണിസാറിൻ്റെ തട്ടകമായ പാലായിൽ പാർട്ടി സ്ഥാനാർഥിക്കു ചിഹ്നം നിഷേധിച്ചു കൊണ്ട് ഔസേപ്പച്ചൻ പഴയ കളി പുറത്തെടുത്തു. ജോസ് മോനെ മലർത്തിയടിച്ചു എന്നാണ് മാധ്യമ ഭാഷ്യം.

പാലാക്കാർ അക്ഷരാഭ്യാസമുളളവരാണ്. മാണിസാറിൻ്റെ ശിഷ്യനെയും മകനെയും അവർക്കറിയാം. ചിഹ്നം ഏതായാലും വോട്ട് ഉറപ്പാണ്.

അടുത്ത വർഷം പഞ്ചായത്ത്- മുൻസിപ്പൽ തെരഞ്ഞെടുപ്പുകൾക്കു മുമ്പായി മാണി ഗ്രൂപ്പിന്റെ സ്റ്റിയറിങ് കമ്മറ്റി കൂടി പുതിയൊരു ചിഹ്നം കണ്ടെത്തും- അത് മിക്കവാറും നോട്ടെണ്ണുന്ന യന്ത്രം ആയിരിക്കും.