ഭക്ഷണം കഴിക്കുന്നതിനിടെ പനീർ കറി നൽകാത്തതിൽ പ്രകോപിതനായി കല്യാണപ്പന്തലിലേക്ക് ബസ് ഓടിച്ചുകയറ്റി യുവാവ്. ഉത്തർ പ്രദേശിലെ ചൻഡൗലി ജില്ലയിലാണ് പനീർ നൽകാത്തതിന്റെ പേരിലുള്ള അക്രമം.
ധർമേന്ദ്ര യാദവ് എന്നയാളാണ് ആക്രമണം നടത്തിയത്. രാജ്‌നാഥ് യാദവ് എന്നയാളുടെ മകളുടെ കല്യാണദിവസമാണ് സംഭവം. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ധർമേന്ദ്ര യാദവ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പനീർ ആവശ്യപ്പെടുകയായിരുന്നു. പനീർ ഇല്ലെന്ന് പറഞ്ഞതോടെ അസ്വസ്ഥനായ ധർമേന്ദ്ര തൻറെ ടെമ്പോ ട്രാവലർ കല്യാണപ്പന്തലിലേക്ക് ഓടിച്ചുകയറ്റുകയുമായിരുന്നു.
സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇയാൾക്കെതിരെ പരാതി നല്‍കാതെ വിവാഹം നടക്കില്ല എന്ന് വരന്റെ കുടുംബവും നിലപാടെടുത്തു. ഒടുവിൽ വധുവിന്റെ കുടുംബം പരാതി നൽകിയശേഷമാണ് വിവാഹം നടന്നത്.
