പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധന വിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ബംഗ്ലാദേശിന് 5000 ടൺ ഡീസൽ നൽകി. അസമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്നാണ് ഡീസൽ വിതരണം ആരംഭിച്ചത്. ഇത് ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈനിലൂടെ ബംഗ്ലാദേശിലെ ദിനാജ്പൂരിലെ പാർബതിപൂർ ഡിപ്പോയിലേക്ക് എത്തിക്കും.
ഈ വിതരണം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല ഇന്ധന വിതരണ കരാറിന്റെ ഭാഗമാണെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. കരാർ പ്രകാരം ഇന്ത്യ പ്രതിവർഷം ഏകദേശം 1.8 ലക്ഷം ടൺ ഡീസൽ ബംഗ്ലാദേശിലേക്ക് പൈപ്പ്‌ലൈനിലൂടെ നൽകേണ്ടതുണ്ട്.
2023-ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈനിലൂടെ ഇന്ധനം നേരിട്ട് എത്തിക്കുന്നതിനാൽ ഗതാഗതച്ചെലവും സമയവും കുറയുമെന്ന് അധികൃതർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം കാരണം ആഗോള എണ്ണ വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം നേരിടാൻ ഈ വിതരണം ബംഗ്ലാദേശിന് സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.






















