ആലങ്ങാട്–കരുമാലൂർ മേഖലയിൽ വീണ്ടും മോഷണസംഘം സജീവമായതോടെ നാട്ടുകാർ ഭീതിയിൽ. പുലർച്ചെ രണ്ടരയോടെ ആയുധങ്ങളുമായി എത്തിയ മൂന്ന് യുവാക്കൾ മൂന്ന് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതായാണ് റിപ്പോർട്ട്. തിരുവാലൂർ സ്വദേശിയായ സിന്റോ ജോസഫിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും തടിക്കക്കടവ്, അടുവാത്തുരുത്ത് സ്വദേശികളുടേയും സ്കൂട്ടറുകളുമാണ് മോഷണം പോയത്. പൊലീസ് പട്രോളിങ് സംഘം പിന്തുടർന്നതോടെ മോഷ്ടാക്കൾ ഒരു ബൈക്ക് വഴിയിൽ ഉപേക്ഷിച്ചെങ്കിലും പിന്നീട് മറ്റിടങ്ങളിൽ നിന്ന് രണ്ട് സ്കൂട്ടറുകൾ കൂടി മോഷ്ടിച്ചതായി പൊലീസ് അറിയിച്ചു.
രക്ഷപ്പെടുന്നതിനിടെ ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ അടങ്ങിയ ബാഗ് പൊലീസ് പിടിച്ചെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലായി നിരവധി മോഷണങ്ങൾ നടന്നിട്ടും പല കേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. രാത്രി സമയത്ത് അപരിചിതർ ചുറ്റിനടക്കുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.






















