റഷ്യൻ തടവിൽ കൊല്ലപ്പെട്ട യുക്രൈൻ മാധ്യമ പ്രവർത്തക വിക്ടോറിയ റോഷ്ചിന നേരിട്ടത് സമാനതകളില്ലാത്ത പീഡനമെന്ന് റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെയും വൈദ്യുതാഘാതമേൽപ്പിച്ചതിന്റെയും വ്യക്തമായ അടയാളത്തോടെയും ആന്തരികാവയവങ്ങൾ നഷ്ടമായ നിലയിലുമാണ് യുവ മാധ്യമ പ്രവർത്തകയുടെ മൃതദേഹം യുക്രൈന് കൈമാറിയിട്ടുള്ളത്. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കാണാതായ വിക്ടോറിയ റോഷ്ചിനയുടെ മൃതദേഹം ഫെബ്രുവരിയിലാണ് റഷ്യ യുക്രൈന് വിട്ടുനൽകിയത്. ഫോറൻസിക് പരിശോധനയിലാണ് വിക്ടോറിയ റോഷ്ചിന ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് കണ്ടെത്തിയതെന്നാണ് യുക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളുടെ വകുപ്പ് മേധാവിയായ യൂരിയ് ബെലൂസോവ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയതെന്നാണ് സിഎൻഎൻ വിശദമാക്കിയത്.
വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും മർദ്ദനമേറ്റ് ചതഞ്ഞ നിലയിലും രക്തം കട്ടപിടിച്ച നിലയിലും വൈദ്യുതാഘാതമേൽപ്പിച്ചതായും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിക്ടോറിയ റോഷ്ചിന ജീവനോടെയുള്ള സമയത്ത് തന്നെയാണ് ആക്രമണങ്ങൾ നേരിട്ടിരിക്കുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത പുരുഷൻ എന്ന മേൽവിലാസത്തിലാണ് റഷ്യ വിക്ടോറിയ റോഷ്ചിനയുടെ മൃതദേഹം യുക്രൈന് കൈമാറിയത്. തലച്ചോറ്, കൃഷ്ണമണി, ശ്വാസനാളി എന്നിവ മൃതദേഹത്തിൽ നിന്ന് കാണാതായിരുന്നു. മരണകാരണം കണ്ടെത്താതിരിക്കാനായുള്ള റഷ്യൻ ശ്രമമാണ് ഇത്രയധികം ക്രൂരതയ്ക്ക് പിന്നിലെന്നാണ് യുക്രൈൻ ആരോപിക്കുന്നത്
