സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. നിവരധി നിർദ്ദേശങ്ങളാണ് അഡീഷണൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത്.
സെക്രട്ടറിയേറ്റ് കെട്ടിടം ആകെ പുതുക്കി പണിയാനാണ് പിണറായി വിജയൻ സർക്കാരിന്റെ പദ്ധതി. വിശദമായ മാസ്റ്റർപ്ലാൻ ഉണ്ടാക്കും. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജനുവരി 20 ചേർന്ന യോഗം ഹൗസ് കീപ്പിംഗ് സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റ വിപുലീകരണവും വേഗത്തിലാക്കും. സെക്രട്ടേറിയേറ്റ് വളപ്പിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് എത്രയും പെട്ടെന്ന് ഉപയോഗക്ഷമമാക്കും. ഗാർഹികമാലിന്യം സെക്രട്ടേറിയേറ്റിനകത്ത് കൊണ്ട് വന്ന് വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഇലട്രോണിക് മാലിന്യം അന്നന്ന് തന്നെ സംസ്കരിക്കാനും ഉപയോഗ ശൂന്യമായ വാഹനങ്ങൾ സെക്രട്ടറിയേറ്റിനകത്ത് നിന്ന് മാറ്റാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തെരുവുനായ ശല്യം രൂക്ഷമെന്ന് വിലയിരുത്തിയ യോഗത്തിൽ സെക്രട്ടേറിയേറ്റ് വളപ്പിൽ നിന്ന് നായ്ക്കളെ തുരത്താൻ പൊതുഭരണ വകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് സെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി ഒരു ഫിസിയോ തെറാപ്പി സെന്റർ സെക്രട്ടേറിയേറ്റിൽ ഒരുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
