തമിഴ്നാട്ടിലെ പോളച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് 19കാരിയായ മലയാളി വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പൊന്മുത്തുനഗറിൽ താമസിക്കുന്ന കണ്ണന്റെ മകൾ അശ്വികയാണ് കൊല്ലപ്പെട്ടത്.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായിരുന്ന അശ്വികയുടെ വീട്ടിൽ, മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത്, ആൺകുട്ടി കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വികയുടെ ജീവൻ രക്ഷിക്കാനായില്ല .
പ്രവീൺ കുമാർ എന്ന യുവാവാണ് പ്രതി. അന്നാ നഗറിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രവീൺ, സംഭവത്തിന് ശേഷം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി .അശ്വികയുടെ വീട്ടിനടുത്ത് അഞ്ചു വർഷം താമസിച്ചിരുന്നുവെന്നും, ഒരു വർഷം മുമ്പ് അന്നാ നഗറിലേക്ക് താമസം മാറ്റിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അശ്വികയുടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതിനെ തുടർന്ന്, പ്രവീൺ വീട്ടിൽ എത്തി വാക്കുതർക്കം നടത്തി, പിന്നീട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവം, സ്ത്രീകളുടെ സുരക്ഷയും പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ആക്രമണങ്ങളും സംബന്ധിച്ച് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴി തുറക്കുന്നു.
