സ്വരലയ ദേവരാജൻ മാസ്റ്റർ സംഗീതപുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് നവനീത് കൊല്ലത്ത് സംഗീത വിരുന്ന് ഒരുക്കുന്നത്. ദേവരാഗസന്ധ്യയിൽ ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ള ഗുരുക്കന്മാരുടെ സംഗീത ഭൂമികയിലൂടെ അപൂർവ്വ യാത്ര നടത്തും. ഗാനത്തെ അതിൻറെ രാഗ, താള, ശ്യതി,ലയങ്ങളുടെ സുക്ഷ്‌മതകൾ വിശകലനം ചെയ്‌ത് അവതരിപ്പിക്കും. രചനയുടെയും ഈണത്തിൻ്റെയും സമാനതകൾ വിവിധ സ്വരലയുടെ ഭാഷകളിലെ പാട്ടുകളെ ബന്ധിപ്പിച്ച് വിശകലനം ചെയ്യും. പാട്ടിൻറെ മ്യൂസിക്കൽ നോട്ടും വിവരിക്കും.
ലബ്ധ പ്രതിഷ്‌ഠരായ മുതിർന്ന സംഗീതജ്ഞർക്കു നൽകിയ സ്വരലയ ദേവരാജൻ മാസ്റ്റർ പുരസ്ക്കാരം സംഗീതജ്ഞാനം കൂടി കണക്കിലെടുത്ത ഒരു കൗമാരക്കാരനിൽ എത്തുകയായിരുന്നു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെള്ളിയാഴ്ച വൈകിട്ട് ദേവരാഗ സന്ധ്യയിൽ ഡോ. കെ.ജെ. യേശുദാസ് അവാർഡ് സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
പുരസ്ക്കാര ജേതാവ് ശനിയാഴ്‌ച ഉച്ചക്ക് പരവൂരിൽ എത്തി ദേവരാജൻ മാസ്റ്ററുടെ സ്മൃതികൂടീരത്തിൽ ശ്രാദ്ധാജ്ഞലി അർപ്പിക്കും. നവനീതിന്റെ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അച്ഛൻ കണ്ണൂർ സ്വദേശി, എൻജിനീയറായ ഉണ്ണികൃഷ്‌ണനും അമ്മ ശിശുരോഗ വിദഗ്‌ധ ഡോ. പ്രിയയും മകനോടൊപ്പം പുഷ്പാർച്ചനക്കുണ്ടാകും.
നവനീതിന് കടപ്പാക്കടയിലെ ദേവരാഗസന്ധ്യയിൽ സ്വീകരണം നൽകും.മന്ത്രി കെ എൻ ബാലഗോപാൽ ദേവരാഗസന്ധ്യയുടെ ഉദ്ഘാടനവും നിർവഹിക്കും. മുൻ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബി മുഖ്യാതിഥിയാകും. ജയരാജ് വാര്യരും മകൾ ഇന്ദുലേഖ വാര്യരും പുതിയ കാലത്തെ സംഗീതവിസ്‌മയമായ നവനീത് ഉണ്ണിക്കൃഷ്‌ണൻ്റെ അവതരണത്തിലും ആലാപനത്തിലും പങ്കാളികളാകും.
ദേവരാജ സന്ധ്യയ്ക്ക് മുന്നോടിയായി 10 വയസ്സ് വരെയുള്ള കുട്ടികൾക്കായി സംഗീത മത്സരം മാർച്ച് 14-ന് ഉച്ചയ്ക്ക് 2 മുതൽ സ്പോർട്‌സ് കബ് ഓഡിറ്റോറിയത്തിൽ നടക്കും. ദേവരാജൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. ദേവരാജൻ മാഷിൻറെ മാസ്റ്ററുടെ ഈണമിട്ട പാട്ടുകൾ ആണ് പാടേണ്ടത്. ഒന്നാം സമ്മാനം 10,000 രൂപ രണ്ടാം സമ്മാനം 7500 രൂപ മൂന്നാം സമ്മാനം 5000 രൂപ.
വാർത്ത സമ്മേളനത്തിൽ കടപ്പാക്കട സ്പോർട്‌സ് ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ ജി. സത്യ ബാബുവും സെക്രട്ടറി ആർ. എസ്. ബാബുവും പങ്കെടുത്തു. ഒപ്പം ട്രഷറർ എ. ശ്യം കുമാർ, വൈസ് പ്രസിഡൻ്റ് റാഫി കാമ്പിശ്ശേരി, മറ്റു ഭാരവാഹികളായ ഉദയൻ, ഡോ ദീപ്തി പ്രേം, എൻ.ജി. കൃഷ്‌ണൻ, ബി.രാജീവ്, ഉണ്ണികൃഷ്ണൻ, ഷൈൻ ദേവ് സ്വരലയ കോർഡിനേറ്റർ ജി. സുന്ദരേശൻ എന്നിവരും പങ്കെടുത്തു.
