സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ രാപകൽ സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ഇടപെട്ട് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്‍റെ നടപടി. ടാര്‍പോളിൻ കെട്ടി അതിന്‍റെ താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്ന ആശാ പ്രവര്‍ത്തകരെ വിളിച്ചുണര്‍ത്തിയാണ് പൊലീസിന്‍റെ നടപടി.
ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നുവെന്ന് ആശാ വര്‍ക്കര്‍മാരിലൊരാള്‍ പൊലീസിനോട് ചോദിക്കുന്നുണ്ടെങ്കിലും അഴിച്ചുമാറ്റേണ്ടിവന്നു. മനുഷ്യരാണോയെന്നും പൊലീസിനോട് ആശ വര്‍ക്കര്‍ കയര്‍ത്തു. അതേസമയം, വേതനവര്‍ധന ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം ഇന്ന് 21ാം ദിവസത്തിലേക്ക് കടന്നു.
