യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിയുമായി രംഗത്തെത്തി. ഖത്തർ, ബഹ്റൈൻ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ മിസൈൽ ആക്രമണങ്ങൾ നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബുദാബി, ദോഹ എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ചില മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായും അധികൃതർ അറിയിച്ചു. നിരവധി രാജ്യങ്ങൾ അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും പൗരന്മാരോട് സുരക്ഷിത ഇടങ്ങളിൽ തുടരാൻ നിർദേശിക്കുകയും ചെയ്തു.
യുഎസ്-ഇസ്രയേൽ ആക്രമണത്തിന് “നിർണായക പ്രതികാരം” ഉണ്ടാകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ ഭാഗികമായി അടയ്ക്കുകയും അന്താരാഷ്ട്ര വിമാന സർവീസുകൾ തടസപ്പെടുകയും ചെയ്തു. മേഖലയിൽ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ അന്താരാഷ്ട്ര സമൂഹം ആശങ്കയോടെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.






















