പഞ്ചാബിലെ ടാർൻ തരൺ ജില്ലയിൽ ഒരു ലോ കോളേജിലെ ക്ലാസ്മുറിയിൽ നടന്ന വെടിവെപ്പ് സംഭവം സംസ്ഥാനത്തെ നടുക്കി. ഉസ്‌നയിലെ മായ് ഭാഗോ ലോ കോളേജിലെ വിദ്യാർത്ഥിനിയായ സന്ദീപ് കൗറിനെയാണ് പ്രിൻസ് രാജ് എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ക്ലാസിലേക്ക് കടന്നുവന്ന യുവാവ് പെൺകുട്ടിയുമായി സംസാരിക്കാൻ മുറിയുടെ പിന്നിലേക്ക് പോയ ശേഷം ബാഗിൽ നിന്ന് തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രണയബന്ധവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാകാം കാരണമെന്നുമാണ് പ്രാഥമിക നിഗമനം.




















