സർക്കാർ വാഹനങ്ങളുടെ ഉപയോഗകാലാവധി 15 വർഷത്തിൽ നിന്ന് 20 വർഷമായി ഉയർത്തുന്നതിനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നു. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പുറത്തിറക്കിയതോടെ വിഷയത്തിൽ പൊതുജന അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. സാമ്പത്തിക ചെലവ് കുറയ്ക്കുകയും നിലവിലുള്ള വാഹനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുകയുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. മികച്ച സാങ്കേതിക നിലയും സുരക്ഷാ മാനദണ്ഡങ്ങളും പരിസ്ഥിതി ചട്ടങ്ങളും പാലിക്കുന്ന സർക്കാർ വാഹനങ്ങൾക്കാണ് 20 വർഷം വരെ സർവീസ് തുടരാൻ അനുമതി നൽകുക.
ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; സുരക്ഷാ ആശങ്ക നിലനിൽക്കെ തീരുമാനം
നിശ്ചിത ഇടവേളകളിൽ കർശന പരിശോധനകൾ നടത്തുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. നിലവിലെ വ്യവസ്ഥ പ്രകാരം കാലാവധി പൂർത്തിയാകുന്ന വാഹനങ്ങൾ ഒഴിവാക്കേണ്ടിവരുന്നത് സർക്കാർ വകുപ്പുകൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായും വിലയിരുത്തലുണ്ട്. കരട് വിജ്ഞാപനത്തിൽ ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചു. തീരുമാനം നടപ്പായാൽ വാഹന പരിപാലനത്തിലും ചെലവു നിയന്ത്രണത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.






















