യുവാവിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച് മകളും അമ്മാവനും അടക്കം മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുമിത് സെയിൻ എന്ന 40കാരൻ വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച പുലർച്ചെയാണ് 40കാരൻ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറയുന്നത്.
റെയിൽ വേ ട്രാക്കിന്റെ പശ്ചാത്തലത്തിൽ നിന്നായിരുന്നു യുവാവിന്റെ വീഡിയോ കോൾ. യുവാവ് നിൽക്കുന്ന സ്ഥലം വ്യക്തമാവുന്നതിന് മുൻപ് യുവാവ് ഫോൺ കട്ട് ചെയ്യുകയും ചെയ്തു. ഇതോടെ ബന്ധു വിവരം പൊലീസ് സ്റ്റേഷനിലേക്ക് അറിയിച്ചു. പിന്നാലെ സുമിതിന്റെ 15 വയസ് പ്രായമുള്ള മകൾ നിഷയേയും മൂത്ത സഹോദരൻ ഗണേഷ് സൈനേയും ബന്ധു വിവരം അറിയിച്ചു. ഇവർ രണ്ട് പേരും ചേർന്ന് യുവാവ് നിൽക്കുന്ന വീടിന് സമീപത്തായുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു.
