മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി മറ്റന്നാള്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. നാളെതന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം.
അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്‍കിയ പ്രധാന ഹര്‍ജിയിലും മറ്റന്നാള്‍ വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചില്ല. കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ഗീരീഷ് കപ്താൽ ചോദിച്ചു.
എന്നാൽ മുൻ ഉറപ്പ് അന്വേഷണ എജൻസി പാലിച്ചില്ലെന്ന് സിഎംആർഎല്ലിനായി ഓൺലൈനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപിൽ സിബൽ പറഞ്ഞു. കേസില്‍ കൊച്ചിയിലെ കോടതിയില്‍ തുടർനടപടികൾ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
