വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് കൊലക്കുറ്റം ചുമത്തി. കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കാൻ താമരശ്ശേരി പോലീസ് രക്ഷിതാക്കൾക്ക് നിർദേശം നല്‍കി.
ഷഹബാസിനെ സംഭവ ശേഷം കൂട്ടുകാർ തന്നെയാണ് വീടിന് തൊട്ടടുത്തുള്ള സ്ഥലത്ത് ഇറക്കിവിട്ടത്. വീട്ടിൽ വന്ന ഷഹബാസ് തലവേദനയെന്ന് പറഞ്ഞാണ് റൂമിലേക്ക് കയറിപോയതെന്നും പിന്നീട് കൂട്ടുകാരെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് അടിപിടിയുടെ കാര്യം പറയുന്നത്. അതേസമയം തന്നെയാണ് ഷഹബാസ് ഛർദ്ദിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.
അക്രമസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. “ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്ന് ഇൻസ്റ്റാഗ്രാം,വാട്സാപ്പ് ചാറ്റിൽ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും കേസെടുക്കില്ല പൊലീസ് എന്നും “ഷഹബാസിനെ കൊല്ലുമെന്നാൽ പറഞ്ഞാൽ കൊന്നിരിക്കും” എന്നും ചാറ്റിൽ പറയുന്നു. ഷഹബാസിന്റെ കണ്ണൊന്ന് പോയി എന്നും ചാറ്റിൽ വിദ്യാർത്ഥികൾ പരസ്പരം പറയുന്നുണ്ട്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മർദനം എന്ന ഷഹബാസിൻ്റെ പിതാവിൻ്റെ ആരോപണം ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം.വിദ്യാർഥികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. നഞ്ചക്ക്,ഇടിവാള പോലുള്ള ആയുധങ്ങളുമായിയെത്തിയായിരുന്നു മർദ്ദനം.
