കണ്ണൂർ, കാലടി സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള വിവാദം രൂക്ഷമാകുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ സഹിക്കാനാവില്ലെന്നും ഇഷ്ടക്കാരുടെ നിയമനങ്ങൾ ഒരു മാനദണ്ഡവും ഇല്ലാതെ നടത്തുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവർത്തിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സർക്കാർ നടപടിക്കെതിരേ മാധ്യമങ്ങളോടും ഗവർണർ പ്രതികരിച്ചത്.
സർവകലാശാല പ്രവർത്തനങ്ങളിൽ തന്നെ അമർച്ച ചെയ്യാൻ ശ്രമം നടക്കുന്നു. ചാൻസലർ എന്നത് ഭരണഘടനാ പദവിയല്ല. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ പദവി ഒഴിയാൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു. പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവർണർ ആവർത്തിച്ചു. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണ്.അത് നിരന്തരം അറിയിച്ചിട്ടും നടപടി എടുക്കാത്തതിൽ കടുത്ത അമർഷമുണ്ടെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.
ഇവിടെ പൂർണമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ചാൻസലർ പദവി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ഗവർണർ വിശദീകരിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട സ്ഥിതിയാണുള്ളത്. അനധികൃത നിയമങ്ങൾ നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എല്ലായിടത്തും വേണ്ടപ്പെട്ടവരെ കുത്തിനിറയ്ക്കുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി.
കാലടി സർവകലാശാല നിയമത്തിന് ഒരു പേര് മാത്രമാണ് ശുപാർശ ചെയ്തത്.അത് പൂർണ ലംഘനമാണ്. ഒന്നിൽ കൂടുതൽ പേരുകളുണ്ടെങ്കിൽ അതിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു.ഇത് തീർത്തും ദുരുദ്ദേശപരമാണ്.ഇതു ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഗവർണർ വ്യക്തമാക്കി.
