വെള്ളിത്തിരയിലെ അഭ്യാസ പ്രകടനങ്ങളെ വെല്ലുന്ന തരത്തിൽ നമ്മുടെ നാട്ടിൽ നടന്നുവന്നിരുന്ന വിവാഹാഘോഷങ്ങൾ (ധൂർത്തുകൾ) മുത്തശ്ശിക്കഥയാകുമോ?
പണ്ടു കാലത്ത് അയൽക്കാരുടേയും അത്യാവശ്യം ചില അടുത്ത ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിൽ വധൂഗൃഹത്തിലോ അടുത്തുള്ള ക്ഷേത്രത്തിലോ നടന്നു വന്ന വിവാഹങ്ങൾ പതിയെ പതിയെ നാട്ടിലെ ചെറിയ ഹാളുകളിലേക്ക് മാറി. എന്നാൽ റിസപ്ഷനും മറ്റും വീട്ടുമുറ്റത്ത് ഒരുക്കുന്ന പന്തലുകളിൽ (മുളയും ഓലയും സാരികളും മുണ്ടും കളർ കടലാസുകളും കൊണ്ട് തയാറാകുന്നതാണ് ഈ പന്തൽ )തന്നെയാണ് നടക്കുന്നത്.അതിഥികൾക്ക് നൽകുന്ന ഭക്ഷണങ്ങളിലും മിതത്വമുണ്ട്. (ഭക്ഷണം വേസ്റ്റാകില്ലായിരുന്നു )
അതെല്ലാം പഴങ്കഥകളായി. അടുത്ത കാലത്ത് ഒരു വിവാഹ റിസപ്ഷനു ചെന്നപ്പോൾ പ്രധാന കവാടത്തിൽ സ്വീകരിക്കാൻ നിന്ന ഇവന്റ് മാനേജ്മെന്റിന്റെ സുന്ദരി കൈയിലേക്ക് തന്നത് മെനു കാർഡാണ്. വിശാലമായ ആഡിറ്റോറിയത്തിനകത്ത് ഇഷ്ട വിഭവം ഏതു ഭാഗത്താണ് ഒരുക്കി വച്ചിരിക്കുന്നതെന്ന് പെട്ടെന്ന് കണ്ടുപിടിക്കാൻ ഇത് ഉപകരിച്ചു.
ക്ഷണിക്കപ്പെടുന്ന അതിഥികളെ എല്ലാം ഉൾക്കൊളളാൻ പറ്റുന്ന തരത്തിലുള്ള ആഡിറ്റോറിയങ്ങൾ നമ്മുടെ ചരിത്ര നഗരത്തിൽ ഇല്ലാതാകുന്ന സ്ഥിതിയായിരുന്നു. പാർക്കിംഗ് സൗകര്യം മിക്കയിടത്തും ഇല്ല.
പണ്ടത്തെ കല്യാണത്തിന് ഒരു ഫോട്ടോഗ്രാഫർ (ബ്ലാക്ക് ആന്റ് വൈറ്റ് ) അധികപറ്റാണ്. അന്ന് വിവാഹം കഴിഞ്ഞ് സ്റ്റുഡിയോയിൽ പോയി വധൂ വരന്മാർ ഒരു ഫോട്ടോ എടുക്കും എന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നോ ഒരു സിനിമാ ഷൂട്ടിംഗിനുളള എല്ലാ സെറ്റപ്പുകളുമായാണ് ഫോട്ടോ വിഭാഗം കല്യാണ സ്ഥലത്ത് എത്തുന്നത്.
എന്തിന് കല്യാണ ആലോചന മുതൽ നല്ലവാതിൽ വരെ എല്ലാം ഇവന്റ് മാനേജ്മെന്റ് തീരുമാനിക്കുന്നതു പോലാണ് വിവാഹങ്ങൾ. കതിർമണ്ഡപത്തിലേക്ക് വരുന്ന വധുവും സംഘവും നൃത്ത ചുവടുകളോടെ എത്തണമെന്നതായിരുന്നു പുതിയ ട്രെൻഡ്.
എന്നാൽ ഇപ്പോൾ എല്ലാം പഴങ്കഥകളായി മാറുകയാണോ?
കോവിഡെന്ന ഇത്തിരി കുഞ്ഞൻ കാരണം വിവാഹാഘോഷങ്ങൾക്ക് കേവലം അമ്പതു പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പറ്റുള്ളൂ എന്ന അവസ്ഥയിലാണ്. ശീതീകരിച്ച ആഡിറ്റോറിയങ്ങൾ ഉപേക്ഷിക്കപ്പെടുമോ. ഇലനിറച്ച് കളർ ഫുള്ളായ കറികൾ നിരത്തിയ കല്യാണ സദ്യകൾ ഓർമ്മകളായി മാറുമോ.
ഇതിനെല്ലാം ഉപരി ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ തൊഴിലാളികളുടെ ജീവിതം ആര് സംരക്ഷിക്കപ്പെടും ? എല്ലാം ഒരു മുത്തശിക്കഥ ആകാതിരിക്കട്ടെ……..
– അയ്യപ്പൻ