പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ പിന്തള്ളി ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ചരിത്ര വിജയം രുചിച്ചു. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്‍ ടോം ജോസിനെ അട്ടിമറിച്ചത്. ഇതോടെ 54 വര്‍ഷം കെഎം മാണി കുത്തക ആക്കി വെച്ച പാലായാണ് ഇടതുപക്ഷം സ്വന്തമാക്കിയത്. കെ എം മാണിയുടെ പ്രതാപത്തിലെത്തിയ ടോം ജോസിന് മുത്തോലി, മീനച്ചില്‍ , കൊഴുവനാല്‍ എന്നീ പഞ്ചായത്തുകളില്‍ മാത്രമേ മേല്‍കൈ നേടാന്‍ ആയുള്ളൂ. യുഡിഎഫ് കോട്ടയായ പാലാ മുനിസിപ്പാലിറ്റിയും ഇത്തവണ ചുവപ്പണിഞ്ഞതാണ് ഏറെ സവിശേഷത.
തുടക്കം മുതല്‍ ലീഡ് നില ഉയര്‍ത്തിയ മാണി സി കാപ്പനെ തളയ്ക്കാന്‍ ടോം ജോസിനായില്ല. ഇതോടെ ചരിത്രം തിരുത്തി എഴുതി കാപ്പന്‍ നിയമസഭയിലേക്ക് എത്തുകയായിരുന്നു. സര്‍വേകളെ അട്ടിമറിക്കുന്ന പ്രകടനവുമായി തിളങ്ങി നിന്ന മാണി സി കാപ്പനെ ഇക്കുറി പാലാക്കാര്‍ കൈയ്യും മെയ്യും മറന്ന് സ്വീകരിക്കുകയായിരുന്നു. അതേസമയം ബിജെപി ഇക്കുറി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
2016 -ല്‍ ലഭിച്ച വോട്ടുകളുടെ പകുതി പോലും മണ്ഡലത്തില്‍ പിടിക്കാന്‍ ബിജെപിക്കായില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം : 51,194 മാണി സി കാപ്പന്‍ : 54,137 എന്‍.ഡി എ സ്ഥാനാര്‍ത്ഥി എന്‍.ഹരി: 18,044 എന്നിങ്ങനെയാണ് വോട്ടു നില. അതേസമയം, മാണി സി കാപ്പന്‍ വിജയിച്ചതോടെ കേരളാ കോണ്‍ഗ്രസില്‍ പോര് മുറുകി. ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് എല്‍.ഡി.എഫിനു മറിഞ്ഞതെന്നു മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ് ആരോപിച്ചു. എന്നാല്‍ രാമപുരത്ത് ബി.ജെ.പി വോട്ടുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. അതേസമയം, യു.ഡി.എഫിന്റെ വോട്ടാണ് തനിക്കു കിട്ടിയതെന്നു മാണി സി കാപ്പനും പറഞ്ഞു.
