രാജ്യവ്യാപക പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. കർഷകരും തൊഴിലാളികളും തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ സാധാരണ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്നും ഇതിന് അടിയന്തര പരിഹാരം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. “മോദിജി ഇനിയെങ്കിലും ഇവരുടെ ശബ്ദം കേള്‍ക്കുമോ?” എന്ന ചോദ്യത്തിലൂടെ സര്‍ക്കാരിനെ അദ്ദേഹം വെല്ലുവിളിച്ചു.
തൊഴിലവകാശങ്ങളും കർഷകരുടെ ആവശ്യങ്ങളും അവഗണിക്കപ്പെടുകയാണെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധ സമരങ്ങൾ അടിച്ചമർത്തുന്നതിന് പകരം ജനങ്ങളുമായി സംവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ നിലവിലെ സാഹചര്യം നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പരാജയമാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.






















