കൊല്ലം അഞ്ചാലുംമൂടിൽ യുവതിയെ കുത്തിക്കൊന്നു. കാസർഗോഡ് സ്വദേശിനിയായ രേവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജിനുവിനെ പോലീസ് പിടികൂടി.അഞ്ചാലുംമൂട്ടിലെ ഒരു വീട്ടിൽ ജോലിക്കാരിയായി കഴിയുകയായിരുന്നു രേവതി. രാത്രിയിൽ ഈ വീട്ടിലെത്തിയ ജിനു, രേവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കൊല്ലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം ശാസ്താംകോട്ട ഭരണിക്കാവിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജിനു, സ്ഥാപനത്തിലെത്തി സഹപ്രവർത്തകനോട് കൊലപാതക വിവരം വെളിപ്പെടുത്തി. തുടർന്ന് സഹപ്രവർത്തകൻ സ്ഥാപന ഉടമയെ അറിയിക്കുകയും, ഉടമ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
ശൂരനാട് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം കുണ്ടറ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.പ്രണയവിവാഹമായിരുന്നു രേവതിയുടേതും ജിനുവിന്റേതും. രേവതിയുടെ മൃതദേഹം കൊല്ലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
